2017, ഏപ്രിൽ 30, ഞായറാഴ്‌ച

2012, മേയ് 18, വെള്ളിയാഴ്‌ച

പ്രവാസത്തെ അടയാളപ്പെടുത്തുമ്പോള്‍ ...


ഓരോ വ്യക്തിയുടെയും ആത്മാവിഷ്കാരങ്ങളില്‍ അവന്റെ അനുഭവ പരിസരങ്ങളിലെ സ്പന്ദനങ്ങള്‍ ഉള്‍ച്ചെര്‍ന്നിരിക്കുമെന്നത് തികച്ചും സ്വാഭാവികമാണ്.
നാടിന്‍റെ തുടിപ്പുകള്‍ ഉള്ളില്‍ സൂക്ഷിച്ചു കൊണ്ടും പറിച്ചു നടപ്പെട്ട മറ്റൊരിടത്തില്‍ പൂര്‍ണമായും വേരൂന്നി നില്ക്കാനുറക്കാതെയും ഒരു മൂന്നാമിടത്തില്‍ ജീവിക്കുന്ന പ്രവാസിയുടെ ആവിഷ്ക്കാരങ്ങളിലും അവന്റെതായ അടയാളപ്പെടുത്തലുകളും അസ്വസ്ഥതകളും പ്രതീക്ഷകളുമെല്ലാം വായിച്ചെടുക്കാം. അകന്നിരിക്കുമ്പോള്‍ ‍ നാടിന്‍റെ സ്പന്ദനങ്ങളെ കൂടുതല്‍ സൂക്ഷ്മമായി നിരീക്ഷിക്കാനാവുന്നത് കൊണ്ടോ ഗ്രിഹാതുരതയുടെ നനവ്‌ നമ്മുടെ ജീവിത വീക്ഷണങ്ങളെ പലരീതിയില്‍ സ്വാധീനിക്കുന്നത് കൊണ്ടോ പ്രവാസ ലോകത്ത് നിന്ന് സ്വന്തം നാടിനെക്കുറിച്ചും പ്രവാസാനുഭവങ്ങളെക്കുറിച്ചുമൊക്കെ സൌന്ദര്യാത്മകവും മൌലികവും തീക്ഷ്ണവുമായ ആവിഷ്ക്കാരങ്ങള്‍ ഏറെയുണ്ടായിട്ടുണ്ട്.
മലയാളികള്‍ക്ക് മികച്ച വായനാനുഭവങ്ങള്‍ സമ്മാനിച്ച എഴുത്തുകാരായ എം. മുകുന്തനും ഓ.വി. വിജയനും സക്കറിയയുമെല്ലാം അറുപതു - എഴുപതുകളില്‍ മുംബൈ, ദല്‍ഹി പോലുള്ള ദേശങ്ങളില്‍ പ്രവാസം അനുഭവിച്ചവരാണെന്നു കാണാം. വേര്‍പാട് ചില തിരിച്ചറിയലുകള്ക്ക് നിമിത്തമാവുന്നുവെന്നത് ജിബ്രാന്റെയും മറ്റും കവിതകളിലെ വരികളിലൂടെ മാത്രമല്ല അനുഭവങ്ങളിലൂടെയും വായിച്ചെടുക്കാന്‍ കഴിയുമ്പോള്‍ താന്‍ പിരിഞ്ഞു പോന്ന സാമൂഹ്യ പരിസരങ്ങളിലെയും ബന്ധങ്ങളിലെയും നാട്ടു വഴികളിലെയുമെല്ലാം സൗന്ദര്യവും ഊഷ്മളതയും ഒപ്പം മുറിവുകളുമൊക്കെ മറ്റൊരു തലത്തില്‍ നിന്നു കൊണ്ട് പ്രവാസിക്ക് ഉള്‍ക്കൊള്ളാനാവുന്നു. ബാല്യത്തില്‍ നിന്നു കൌമാരത്തിലേക്കും യൌവനത്തിലെക്കും വാര്ധക്യത്തിലെക്കും സഞ്ചരിക്കുന്ന, ഒരു ആന്തരിക പാലായനത്തെ ഉള്‍ക്കൊള്ളുന്ന മനുഷ്യന്‍, നടന്നു വന്ന അനുഭവ വഴികളിലേക്ക് ഒരു കുഞ്ഞു ബാലനായി തിരിച്ചു ചെല്ലാന്‍ കൊതിക്കാറുണ്ട്. ഈ ഗൃഹാതുര ഭാവത്തെ ഉണര്ത്തിക്കൊണ്ടാണല്ലോ "ഒരു വട്ടം കൂടിയാ പഴയ വിദ്യാലയ ത്തിരുമുറ്റത്തെത്തുവാന്‍" എന്ന് കവി ഓ. എന്‍. വി. പാടുന്നത്. ഇത്തരം നൊസ്റ്റാള്‍ജിക് ഭാവത്തെയും അതിനോട് ചേര്‍ന്നു നില്‍ക്കുന്ന പരിഭവങ്ങളെയും സംഖര്‍ഷങ്ങളെയും പൊരുത്തപ്പെടലുകളെയുമൊക്കെയാണ് ഗള്‍ഫ്‌ പ്രവാസികളുടെ ആവിഷ്ക്കാരങ്ങള്‍ കാതലായും ഉള്‍ക്കൊള്ളുന്നത്.  ( ഒരു തിരിച്ചുവരവിന്‍റെ സാധ്യതയെ എപ്പോഴും കണക്കുകൂട്ടിക്കൊണ്ട് തന്നെയാണ് ഗള്‍ഫ് നാടുകളിലേക്ക് ചേക്കേറുന്നവര്‍ മണല്‍ നാടിനെ ഇടത്താവളമാക്കുന്നതെന്നതിനാല്‍ ഗള്‍ഫുകാരനെ ഉള്‍കൊള്ളുന്ന പദം "പ്രവാസി" ആണോ "ഗര്‍ഷോം" ആണോ എന്ന ചോദ്യം ഉയര്‍ന്നു വരാറുണ്ട് ) 
 
യഥാര്‍ഥത്തില്‍, സ്വാഭാവികവും വിശാലവുമായ ഒരു സ്വദേശാന്തരീക്ഷത്തില്‍ നിന്നും പൊതുവേ യാന്ത്രികമായ ഒരു സാഹചര്യത്തിലേക്ക് പറിച്ചു നടപ്പെടുകയാണ് ഗള്‍ഫ്‌ നാടുകളിലെ പ്രവാസികള്‍ എന്നതിനാല്‍ അവന്റെ സ്വാഭാവികമായ സ്വയം പ്രകാശനങ്ങള്‍ സാധ്യമാവുന്ന ഇടങ്ങളും ഇടപടല്‍ പരിസരങ്ങളും വിരളമാവുകയും പരിമിതികളില്‍ അവന്‍ അസ്വസ്ഥനാവുകയും ചെയ്യുന്നുവെന്നതൊരു  യാഥാര്‍ത്ത്യമാണ്.  ശരി. സാമൂഹ്യ-രാഷ്ട്രീയ വര്‍ത്തമാനങ്ങളും കൊച്ചുവര്‍ത്തമാനങ്ങളും പ്രാരാബ്ദക്കഥകളുമെല്ലാം സ്വതന്ത്രമായി കൈമാറ്റം ചെയ്യപ്പെട്ടിരുന്ന നാട്ടിലെ പീടിക ക്കോലായകളും ഒരു കൂക്കി വിളിയായെങ്കിലും നമ്മുടെ പ്രതിഷേധങ്ങളെ അടയാളപ്പെടുത്തിയിരുന്ന തെരുവീഥികളും സഹവര്‍ത്തിത്തത്തിന്റെയും കൂട്ടുത്തരവാദിത്തത്തിന്‍റെയും പ്രതലങ്ങളായിരുന്ന കല്യാണ വീടുകളും മരണവീടുകളും കുടുംബ സദസ്സുകളും ഊഷ്മളമായ സൌഹൃദത്തെ ഊട്ടിയിരുന്ന മൈതാനങ്ങളും ഉത്സവപ്പറമ്പുകളും അങ്ങാടിക്കവലകളും മറ്റ് ഇടപെടല്‍ പരിസരങ്ങളുമെല്ലാം അനിവാര്യമായ നഷ്ട്ടങ്ങളില്‍ ചിലതായി കരുതുന്നവരാണ്  മിക്ക ഗള്‍ഫ്‌ പ്രവാസികളും.  നമ്മളിലെ പ്രതികരണ - സംവേദന രീതികളെയും ശീലങ്ങളെയുമൊക്കെ പരുവപ്പെടുത്തിയെടുത്ത ഒരു സാമൂഹ്യാന്തരീക്ഷത്തെ വിട്ടു ‍ തികച്ചും വ്യത്യസ്തമായ മറ്റൊരു ഇടത്തില്‍, ഒരു സാമൂഹ്യ ജീവിയുടെ എല്ലാ ഉള്‍തുടിപ്പുകളും പേറിക്കൊണ്ടു തന്നെ അല്പം ഇടുങ്ങി സഞ്ചരിക്കേണ്ടി വരുന്ന ഓരോ പ്രവാസിയും ഒരു സ്വയം തുറന്നുവിടലിന്റെ സുഖം ആഗ്രഹിക്കുന്നുണ്ട്. അപ്പോള്‍, സാധ്യമായ  പൊരുത്തപ്പെടലുകളെ ഉറപ്പുവരുത്തിക്കൊണ്ട് തന്നെ, തന്‍റെ യാത്രയെ അര്‍ത്ഥപൂര്‍ണമാക്കാനും  നിയോഗത്തോട് നീതിപുലര്‍ത്താനും കഴിയുന്ന തരത്തില്‍ സ്വയം ഉണരാനും ഉണര്‍ത്താനും തയ്യാറായിക്കൊണ്ട് തന്നെയാണ്  പ്രവാസത്തെ വിലയിരുത്തേണ്ടത്. ബ്ലോഗെഴുത്തും സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളിലെ ഓണലൈന്‍ കൂട്ടായ്മകളും ഇ-മാഗസിനുകളുമെല്ലാം സജീവമാവുകയും എഴുത്തും പ്രസാധനവും വായനയുമെല്ലാം കൂടുതല്‍ സുതാര്യവും ജനാതിപത്യപരവുമാവുകയും ചെയ്തതോടെ കൂടുതലും പ്രവാസികളാണ് ഇത്തരം ഇടങ്ങളെ ആത്മാവിഷ്കാരത്തിന്റെ തുറസ്സായ പ്രതലങ്ങളാക്കി മാറ്റിയത്.  പ്രവാസിയുടെ മിക്ക എഴുത്തുകളും ദ്രിശ്യാവിഷ്കാരങ്ങളുമൊക്കെ ഈ നഷ്ട്ടങ്ങളെയും പരിമിതികളേയും പ്രതിഫലിപ്പിക്കുന്നവയയാണെങ്കിലും പ്രവാസാനുഭവങ്ങളുടെ പൂര്‍ണമായ നേര്‍ക്കാഴ്ചകള്‍ ഉള്‍ക്കൊള്ളുന്ന സൃഷ്ട്ടികള്‍ ചുരുക്കമാണെന്നു പറയാം.

ആദ്യകാലങ്ങളില്‍, കടല് കടന്നു മറ്റൊരു രാജ്യത്ത് ജോലി തേടിപ്പോകുമ്പോള്‍ മനസ്സിലുയരുന്ന ആശങ്കകളും ‍അനിശ്ചിതത്വവും എല്ലാം ഉള്ളിലൊതുക്കി പ്രാരാബ്ദങ്ങള്‍ക്കറുതി വരുത്താന്‍ തീരുമാനിച്ചിറങ്ങിയവന്റെ വിരഹ വേദനകളും അസ്വസ്ഥതകളും എല്ലാം ഗള്‍ഫ് പ്രവാസിയുടെ കത്തുകളില്‍ മാത്രമായിരുന്നുവെങ്കില്‍ പിന്നീടത്‌ കത്ത് പാട്ടുകളിലും കവിതകളിലും കഥകളിലും ടെലിഫിലിമുകളിലും സിനിമകളിലുമെല്ലാം ആവിഷ്കരിക്കപ്പെട്ടു. എസ്. എ. ജമീലിന്റെ ദുബായ് കത്ത് പാട്ടുകള്‍ കടലിനക്കരെയും ഇക്കരെയും ഉള്ള വൈകാരിക സമ്മര്‍ദ്ദങ്ങളെ തീവ്രതയോടെ പകര്‍ത്തുകയുണ്ടായി.
അത്തറു പൂശി മിനുങ്ങി വരുന്ന പട്ടു കുപ്പായക്കാരന്റെ ചിത്രം മാത്രം ഗള്‍ഫുകാരനെന്ന വാക്കിനോട് ചേര്‍ത്തു വെച്ചിരുന്ന സ്വദേശത്തെ പലര്‍ക്കും ഒരു പക്ഷെ ഇത്തരം ആവിഷ്കാരങ്ങളിലൂടെ അവരുടെ പച്ചയായ ജീവിതത്തെ ഉള്‍ക്കൊള്ലാന്‍ സാധിച്ചിട്ടുണ്ടാകാം.
പ്രാരാബ്ദങ്ങളും പട്ടിണിയുമില്ലാത്ത നാളുകളെ സൃഷ്ട്ടിച്ചെടുക്കാനായിരുന്നു ആദ്യകാലങ്ങളില് മലയാളികള്‍ മരുഭൂമിയിലെ പ്രവാസം തിരഞ്ഞെടുത്തതെങ്കില്‍ പിന്നീട് മിക്കവര്‍ക്കുമത് ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ളതായി.വ്യാകുലതകളുടെയും അന്യനാട്ടിലെ ദുരിതങ്ങളുടെയും ഒറ്റപ്പെടലിന്റെയും കഥകള്‍ വീണ്ടും ആവിഷ്കരിക്കപ്പെട്ടു കൊണ്ടിരുന്നു. 
 
ഗള്‍ഫുകാരെ ക്കുറിച്ചുള്ള വര്‍ത്തമാനമെന്നാല്‍ ഒന്നുകില്‍ വിരഹ ദുഖത്തില്‍ സ്വയമുരുകി ജീവിതം ഭദ്രമാക്കാന്‍ അലയുകയും ഒടുവില്‍ രോഗാതുരനായി തിരിച്ചു വരികയും ചെയ്യുന്നവന്റെ കഥയോ അല്ലെങ്കില്‍ അറബി മുതലാളികളെ വശത്താക്കി പൊന്നും പണവും സമ്പാദിച്ചു നാട്ടില്‍ മാളിക പണിയുന്നവന്റെ കഥയോ ആണെന്ന രീതിയില്‍ രണ്ടു കരകളില്‍ നിന്നും രണ്ടു തരത്തിലുള്ള സാമാന്യവല്‍ക്കരണമാണുണ്ടായത്‌. പ്രവാസികളെ ക്കുറിച്ചുള്ള നാട്ടെഴുത്തുകളില്‍ ഗള്‍ഫുകാരന്റെ പൊങ്ങച്ച പ്രകടനങ്ങളും പ്രവാസിയുടെ സ്വന്തം എഴുത്തുകളില്‍ അവന്‍ ചൂഷണം ചെയ്യപ്പെടുന്നുവെന്ന പരിഭവങ്ങളുമാണ്‌ നിഴലിച്ചു നിന്നത്.
പലപ്പോഴും പറഞ്ഞ് തീരാത്ത പരിഭവങ്ങളുടെ ഭാരം ചുമന്നു നടക്കേണ്ടവനാണ് പ്രവാസിയെന്നു നിര്‍വചിക്കപ്പെട്ടു പോകുംവിധത്തിലുള്ള ചെറു ദ്രിശ്യാവിഷ്കാരങ്ങളും എഴുത്തുകളും അവനു ഒരു പായാരക്കാരന്റെ വേഷം ചാര്‍ത്തിക്കൊടുക്കുക വഴി സ്വയം വിടരാനുള്ള ഊര്‍ജ്ജമല്ല, സ്വയം ഉള്‍വലിഞൊതുങ്ങാനുള്ള കംബിളിയാണ് ഒരുക്കിയത്. ഈ വേഷത്തെ സ്വയം എടുത്തണിയാന്‍ ഇഷ്ട്ടപ്പെടുന്നവരാണ്‌ ചിലരെങ്കിലും. ഇന്ന് മിക്ക ഗള്‍ഫ്‌ രാജ്യങ്ങളിലും മലയാളികള്‍ ധാരാളമായി എത്തിച്ചേരുകയും കൊച്ചു കൈരളീ സമൂഹങ്ങള്‍ അവിടങ്ങളിലൊക്കെ രൂപപ്പെടുകയും ചെയ്തിട്ടും ഒറ്റപ്പെടലിന്റെ ഉല്കണ്ടകളും വിഹ്വലതകളും എഴുത്തുകളിലും ഹോം ഫിലിമുകളിലുമൊക്കെ ‍ ആവര്‍ത്തിക്കുകയും നിസ്സയായതയുടെ "കംഫര്‍ട്ട് സോണില്"‍ പതം പറഞ്ഞിരിക്കുന്ന രീതി തുടരുകയും ചെയ്യുകയാണോ പ്രവാസികളെന്ന് പരിശോധിക്കുന്നത്‌  നന്നാവും 
 
സുഖകരമല്ലാത്ത ചുറ്റുപാടുകളില്‍ ഒറ്റപ്പെട്ടു ജോലിചെയ്യേണ്ടി വരുന്നവരെക്കൂടി ഉള്‍ക്കൊള്ളാന്‍ കഴിയുന്ന, പരിമിതികലുമായി പൊരുത്തപ്പെടാന്‍ പ്രേരിപ്പിക്കുന്ന ചുരുക്കം ഇടപെടലുകള്‍ ഓണലൈന്‍ കൂട്ടായ്മകളില്‍ നിന്നും ബ്ലോഗ്ഗിടങ്ങളില്‍ നിന്നുണ്ടാവുന്നുണ്ട്. മുല്ലപ്പെരിയാര്‍ വിഷയം പോലുള്ള ജീവല്‍ പ്രശ്നങ്ങളെ ഓണലൈന്‍ എഴുത്തിടങ്ങളില്‍ സജീവ ചര്‍ച്ചയാക്കി നിര്‍ത്തിയത് പ്രവാസികളാണെന്നു പറയാം.
പ്രാവാസിയുടെ വിലാപങ്ങള്‍ മാത്രം നിഴലിക്കുന്ന സൃഷ്ട്ടികളുടെ ആവര്‍ത്തനം ‍ അസ്വസ്ഥമായ ആലസ്യത്തെയാവും ഉള്പാദിപ്പിക്കുകയെന്നതിനാല്‍ മറുനാടന്‍ ജീവിതത്തിലെ വൈവിദ്യങ്ങളെയും പുതിയ കാഴ്ചകളെയും ഉണര്വ്വുകളെയും കൂടി ഉള്‍ക്കൊള്ളുന്ന ആവിഷ്ക്കരങ്ങളാണിനി പ്രവാസത്തെ അടയാളപ്പെടുത്താനുചിതമാവുക.   വ്യത്യസ്ത സംസ്കാരവും ഭാഷയും ആചാരങ്ങളും പെരുമാറ്റ രീതികളുമൊക്കെ കൊണ്ടു നടക്കുന്നവര്‍ പരസ്പരം ഇടകലര്‍ന്നു ഇടപെടുന്ന പ്രവാസലോകത്തിന്റെ വിശേഷങ്ങളെയും സാംസ്കാരിക വിനിമയത്തിന്റെ അതിശയ ചിത്രങ്ങളെയുമെല്ലാം ഉള്‍ക്കൊള്ളുന്ന ബാബു ഭരദ്വാജിന്‍റെ "പ്രവാസിയുടെ കുറിപ്പുകള്‍" ഊഷ്മളമായ ഒരു വായനാനുഭവമാണ് നല്‍കുന്നത്. പുതിയ ആവിഷ്കാരങ്ങള്‍ക്ക് ഇത്തരം വായനാനുഭാവങ്ങളില്‍ നിന്ന് വളര്‍ച്ചയുടെ ഊര്‍ജ്ജം ഉള്‍ക്കൊള്ളാനാവും. അപ്പോള്‍, മഴയും വയലും മലകളും അരുവികളുമെല്ലാം ഭാവനാ സൌകുമാര്യത്തിന്റെ തേരിലേറി ഓര്‍മ്മകളില്‍ മേയുമ്പോഴും മണല്‍ നാട്ടിലെ പുതിയ വ്യവഹാര വഴികളിലെ കാഴ്ചകളിലും നമുക്ക് സ്വയം ചേര്‍ത്തു വെക്കാനാവും.
 
മരുഭൂമിയുടെ വിജനതയില്‍ മനുഷ്യ ജീവികളുമായോ സ്വന്തം ഭാഷയുമായോ സംബര്‍ക്കമില്ലാതെ ആടുകളോടൊപ്പം കഴിയേണ്ടി വരുന്നവന്റെ പൊള്ളുന്ന ജീവിതം വരച്ചു കാണിക്കുന്ന ബെന്യാമീന്റെ "ആടു ജീവിതം" ചില സൃഷ്ട്ടിപരമായ ഊര്‍ജ്ജം കൂടി പ്രസരിപ്പിക്കുന്നുവെന്നു കാണാനാവും. ഒരു പക്ഷെ, ചില അനിവാര്യമായ പൊരുത്തപ്പെടലുകളെ പ്രവാസം ആവശ്യപ്പെടുന്നുണ്ട് എന്ന വസ്തുത നജീബ് എന്ന കഥാപാത്രം ഉള്‍ക്കൊള്ളുന്നുവെന്നത് കൊണ്ടാവാം ദൈന്യതകള്‍ക്കിടയിലും ജീവിതത്തില്‍ പ്രതീക്ഷയുള്ളവനും പ്രതിസന്ധികളോട് സമരം ചെയ്യാന്‍ തയാറുള്ളവനുമാണ് നജീബ്. വിശപ്പും ദാഹവും വേദനകളും മാത്രമല്ല ഒറ്റപ്പെടുന്നവന്‍ അനുഭവിക്കുന്ന ആത്മാവിഷ്കാരത്തിന് വേണ്ടിയുള്ള വിങ്ങലും നജീബില്‍ കാണാം. ആടുകള്‍ മാത്രമുള്ള തന്‍റെ പുതിയ ലോകത്ത് തന്നോട് ചങ്ങാത്തമുള്ള ആടുകള്‍ക്ക് തന്‍റെ ഭാര്യയുടെയും മകന്റെയും സുഹൃത്തിന്റെയും അയല്‍വാസിയുടെയുമെല്ലാം പേരുകള്‍ പതിച്ചുനല്‍കിക്കൊണ്ട് സ്വദേശത്തു തനിക്കു ചുറ്റുമുണ്ടായിരുന്ന ഒരു കൊച്ചു സമൂഹത്തെ പുനസ്രിഷ്ട്ടിക്കുകയും തന്‍റെ സ്വാഭാവികമായ ഇടപെടലുകളെ സര്‍ഗ്ഗാത്മകമായി സാദ്യമാക്കുകയും ചെയ്യുന്നു ഈ കഥാപാത്രം. 
 
ഗള്‍ഫിലെ വീട്ടു വേലക്കാരിയുടെ കഥ പറയുന്ന ''ഗദ്ദാമ' എന്ന കമല്‍ ചിത്രം വിലാപങ്ങളെയും ദൈന്യതകളെയും പീഡനങ്ങളെയും വിപണനം ചെയ്തു കൊണ്ടാണ് കടന്നു പോകുന്നതെങ്കിലും ഗള്‍ഫ് രാജ്യങ്ങളിലെ സാമൂഹ്യ ഇടപെടലുകളുടെ പ്രസകതിയെക്കൂടി ചൂണ്ടിക്കാണിക്കുന്നുണ്ട്. ഊഷ്മളമായ സാംസ്കാരിക വിനിമയത്തിന്റെ ഗുണപരമായ സാധ്യതകളെ വേണ്ടത്ത്ര ഫോക്കസ് ചെയ്യാതെയും വികലമായ ചില ‍ധാരണകളെ സ്റ്റീരിയോടൈപ്പ്‌ ചെയ്തു കൊണ്ടുമാണ് ചിത്രം പൂര്‍ത്തിയാവുന്നത്. "ഗര്‍ഷോം" അടക്കമുള്ള മികച്ച സിനിമകളും മറ്റ് ഒട്ടേറെ എഴുത്തുകളുമെല്ലാം പ്രവാസത്തെ പല കാഴ്ചകളായി അവതരിപ്പിക്കുന്നുണ്ട് . 

1933 ല്‍  ഹോളണ്ടിലേക്ക് ‌ കുടിയേറിപ്പാര്‍ക്കേണ്ടി വന്ന ആന്‍ ഫ്രാങ്ക് എന്ന ജര്‍മ്മന്‍ യഹൂദപ്പെണ്‍കുട്ടി തന്‍റെ നിരീക്ഷണങ്ങളെയും ആശങ്കകളെയും ചിന്തകളെയും അസ്വസ്ഥതകളെയുമെല്ലാം തുറന്നു വിട്ടത് കിറ്റി എന്ന്‌ പേരിട്ട തന്‍റെ ഡയറിയിലേക്കായിരുന്നു. ( "ആന്‍ ഫ്രാങ്കിന്റെ ഡയരിക്കുറിപ്പുകള്"‍ - 1947 ) അവള്‍ക്കു കിറ്റി ഒരു ഡയറി മാത്രമായിരുന്നില്ല തന്നെ പൂര്‍ണമായും കേള്‍ക്കാന്‍ തയാറുള്ള ഒരു ആത്മസുഹൃത്തു കൂടിയിരുന്നു.  ഹിറ്റ്ലറിന്റെ സൈന്യം ‍അഴിച്ചുവിട്ട യുദ്ദ ഭീകരതയുടെ ദുരന്ത മുഖത്തു നിന്നുപോലും ധീരമായും ഭാവനാത്മകമായുമാണ് ഈ കൌമാരക്കാരി ജീവിതത്തെ എഴുതിവെച്ചത്. തന്‍റെ കാലത്തെയും പ്രവാസത്തെയും അടയാളപ്പെടുത്താന്‍  വേദനകളേയും വേവലാതികളെയും മാത്രമല്ല ആന് കുറിച്ച് വെച്ചത്; തിരസ്ക്രിതരുടെ പുതിയ പ്രതീക്ഷകളെയും സ്വയം ഉണര്ത്തലുകളെയും തനിക്കു ചുറ്റുമുള്ള സൌഹൃദബന്ധങ്ങളെയും ജീവിതാവസ്ഥകളേയുമൊക്കെയായിരുന്നു.
അറബികളുമായുള്ള കടല്‍ വാണിജ്യ ബന്ധങ്ങളുടെ തുടര്‍ച്ചയില്‍ രൂപപ്പെട്ട അറബി-മലയാളവും മോയിന്‍കുട്ടി വൈദ്യരുടെ മാപ്പിളപ്പാട്ടുകളും അറബ് രാജ്യങ്ങളുമായുള്ള കുടിയേറ്റ ബന്ധങ്ങളുമെല്ലാം പ്രവാസത്തിന്റെ വിശേഷങ്ങളോടൊപ്പം ചേര്‍ത്തു പറയേണ്ടവയാണ്. 
 
നാം നമ്മുടെ സ്വത്വത്തെ സ്ഥാപിച്ചു വെച്ച ഇടങ്ങളില്‍ നിന്നും മതിലുകളില്ലാത്ത മനുഷ്യ സമ്പര്‍ക്കത്തിന്റെ ആഗോള തലങ്ങളിലേക്ക് വിശാലതയോടെ കടന്നു ചെല്ലാനും നമ്മുടേതായ സാംസ്കാരിക ബോധത്തില് നിന്നു കൊണ്ട് തന്നെ പുതിയ വ്യവഹാര ഭൂമികയിലെ വൈവിദ്യങ്ങളെ ഗുണപരമായി ഉള്‍ക്കൊള്ളാനും കഴിയുന്ന മാനസികാവസ്ഥയെ പരുവപ്പെടുത്താന്‍ പ്രവാസം നിമിത്തമാവുന്നുണ്ട്. ഒപ്പം, ‍ തൊഴില്‍ കേന്ദ്രീകൃതമായ പ്രവാസ ജീവിതത്തിന്‍റെ യാന്ത്രികതയും അനിശ്ചിതത്വവും വ്യക്തികളിലെ സമരോല്സുകതയെ തണുപ്പിച്ചു നിര്‍ത്തുകയും സമരസപ്പെടലിന്റെ സൌകര്യത്തെ പരിചയപ്പെടുത്തുകയും ചെയ്യുന്നു. അതിനാല്‍ തന്നെ, ഓരോ വ്യക്തിയുടെയും സാമൂഹ്യ ബോധവും സഹജമായ ചൈതന്യവും സര്‍ഗ്ഗാത്മക ഊര്‍ജ്ജവുമെല്ലാം താന്‍ ജീവിക്കുന്ന പ്രവാസ ചുറ്റുപാടിലേക്ക് കൂടി, തന്‍റെ നാടിനെ ക്കുറിച്ചുള്ള ചിന്തകളിലേക്ക് കൂടി പ്രസരിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ എടുത്തു കാട്ടുന്ന, സക്രിയമായ ഒരു പ്രവാസി സമൂഹത്തെ പരുവപ്പെടുത്താന്‍ ഉതകുന്ന എഴുത്തുകളും മറ്റ് ആവിഷ്കാരങ്ങളും ഇനിയും രൂപപ്പെണ്ടതായുണ്ട്.പരിമിതികള്‍ക്കിടയിലുള്ള വിശാലതയില്‍ നിന്നും പിറവിയെടുക്കുന്ന ആവിഷ്ക്കാരങ്ങളാവും ഇനി പ്രവാസത്തിന്റെ ബഹുമുഖങ്ങളെ അടയാളപ്പെടുത്താനനുഗുണമാവുക.

2011, ഓഗസ്റ്റ് 22, തിങ്കളാഴ്‌ച

അതി വൈകാരികത ഈ സമരത്തെ എങ്ങോട്ട് കൊണ്ട് പോകുന്നു?

അഴിമതി വിരുദ്ധ കാമ്പയിന്‍ എന്ന രീതിയില്‍ എടുത്താല്‍ ഹസാരെയുടെ നീക്കങ്ങളും ചര്‍ച്ചകളും ഏഴുത്തുകളുമെല്ലാം ക്രിയാത്മകമാണ്. എന്നാല്‍ ഇപ്പോള്‍ സൃഷ്ട്ടിക്കപ്പെട്ട അതി വൈകാരികത സമരത്തെ ഒരു Elite group get together on street എന്ന രീതിയിലേക്ക് മാറ്റി യിരിക്കുന്നുവെന്ന് തോന്നുകയാണ്. ഇന്ത്യയിലെ മൊത്തം ജനങ്ങളുടെ താല്പര്യത്തെ സംരക്ഷിക്കാന്‍ ഞങ്ങള്‍ മാത്രമേ ഉള്ളൂവെന്നും ഇത് രണ്ടാം സ്വാതത്ര്യ സമരമാണെന്നും ഹസാരെ ഗാന്ധിജിക്ക് തുല്യനാണെന്നുമൊക്കെയുള്ള പ്രചാരണങ്ങള്‍ ആളുകളെ പ്രബുദ്ധരാക്കി കൂടെ നിര്‍ത്തുന്നതിനു പകരം അവരെ വികാര ഭരിതരാക്കി തെരുവിലെത്തിക്കുന്ന തരത്തില്‍ ഉള്ളതാണ്. "ഇന്ത്യയെന്നാല്‍ ഹസാരെ, ഹസാരെയെന്നാല്‍ ഇന്ത്യ " എന്ന കിരണ്‍ ബേദിയുടെ പ്രസ്താവന ഇതിനു തെളിവാണ്.

ഇന്ത്യയെ നയിക്കാന്‍ ജനാതിപത്യ പരമായ രീതിയിലൂടെ നാം തിരഞ്ഞെടുത്തയക്കുന്ന പ്രതിനിധികള്‍ രാജ്യത്തിന്റെ പരമാധികാര സഭയില്‍ ഇരുന്നു കൊണ്ടു പണമുണ്ടാക്കാനുള്ള അഴിമതി വാതിലുകള്‍ തിരയുകയാണെങ്കില്‍ അതു തടയാനുള്ള ശക്തമായ സംവിധാനം അനിവാര്യമായും വേണ്ടത് തന്നെ. എന്നാല്‍ സഭയ്ക്ക് അകത്തിരിക്കുന്നവരെ നിയന്ത്രിക്കുന്നത്‌ സഭയ്ക്ക് ഭരണ ഖടന നല്‍കുന്ന പരമാധികാരത്തെ ദുര്‍ബല പ്പെടുത്തിക്കൊണ്ടാവരുതല്ലോ . പാര്‍ലിമെന്റിനു പുറത്തു മറ്റൊരു അധികാര കേന്ദ്രം എന്നതിന് പകരം ഭരണ ഗതിയില്‍ ജനങ്ങളുടെ ആശങ്കകള്‍ അറിയിക്കാനും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും കഴിയുന്ന , സ്പീകരുടെ അനുമതിയോടെ ജനപ്രധിനികള്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്ന ഒരു സമിതി എന്നതാല്ലേ ഗുണകരം. C.B.I യുടെ അഴിമതി വിരുദ്ധ വിംഗ് പോലും ലോക പാലില്‍ ലയിപ്പിക്കണമെന്നും സ്പീകരുടെ അനുമതിയില്ലാതെ പാര്‍ലിമെന്റ് അങ്ങത്തെ പ്രോസികുട്ട്ചെയാനാകണമെന്നും ആഗസ്റ്റ്‌ 30 നകം ബില്‍ പാസ്സാക്കണമെന്നും ഒക്കെയുള്ള നിര്‍ദേശങ്ങള്‍ ജനപ്രതിനിധികളെ നല്ല തീരുമാനങ്ങളെടുക്കാന്‍ പ്രേരിപ്പിക്കുന്ന നിര്‍ദേശങ്ങള്‍ എന്നതിലപ്പുറം ഒരു ശാട്യമാവുന്നത് ശരിയാണോ. ഇത് ശരിയാണെങ്കില്‍ നമ്മുടെ ജനാതിപത്യപരമായ തിരഞ്ഞെടുപ്പ് രീതികള്‍ ശരിയല്ലെന്ന് പറയേണ്ടി വരും.

അണ്ണാ ഹസാരെ ഉന്നത മൂല്യങ്ങള്‍ വെച്ചു പുലര്‍ത്തുന്ന ആളായിരിക്കാം. എന്നാല്‍ ജന ലോക് പാല്‍ സമിതിയിലെ അംഗങ്ങള്‍ എല്ലാ കാലത്തും ഈ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരല്ലെങ്കില്‍ ഈ സംവിധാനവും കളങ്ക പ്പെടില്ലെന്നു ആര് കണ്ട്? കാലം കഴിയുമ്പോള്‍ പര്‍ലിമെന്റിനെ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ എന്നും വ്യവഹാര ക്കൂട്ടില്‍ നിര്‍ത്തുന്ന ഒരു സമിതിയായി ഇത് മാറില്ല എന്നെങ്ങനെ ഉറപ്പിക്കാന്‍ കഴിയും? ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ ലോകായുക്ത നിലവിലുണ്ടായിട്ടും എത്രയെത്ര അഴിമതി കള്‍ നടക്കുന്നു. കുറ്റ കൃത്യങ്ങള്‍ തടയാന്‍ സംവിധാനങ്ങള്‍ നിലവിലുണ്ടായിട്ടും അതൊന്നും ഫലവത്താകാതെ പോകുമ്പോള്‍, ഉള്ള സംവിധാനങ്ങള്‍ കൃത്യമായി പാലിക്കപ്പെടണമെന്ന താക്കീതാവാന്‍ കൂടി ഹസാരെയുടെ സമരത്തിനു കഴിയണം. അല്ലാതെ, പുതിയൊരു ബില്‍ പാസാക്കിക്കാന്‍ കഴിഞ്ഞുവെന്നു പറഞ്ഞു ഒരു നാള്‍ ഈ സമര സംഘം ക്രെടിറ്റുകള്‍ അവകാശപ്പെട്ട്, തൃപ്തിയടഞ്ഞു പോകുന്നുവെങ്കില്‍ ചിലപ്പോള്‍ ഇതുമൊരു പ്രഹസനമായെക്കാം.

തീര്‍ച്ചയായും നല്ല ഉദ്ദേശ്യങ്ങളോടെ ഹസാരെ പറയുന്നത് നാം ശ്രവിക്കുന്നത് പോലെ, പ്രധാന മന്ത്രി എന്ന നിലയില്‍ ശ്രീ. മന്‍മോഹന്‍ ആഗസ്റ്റ്‌ 17 ന്‌ ലോക്സഭയില്‍ നടത്തിയ പ്രസംഗവും നമുക്ക് കേള്‍ക്കാം. "......... In the process of adoption of the Bill, there will be opportunities for Shri Anna Hazare and others to present their views to the Standing Committee to which this Bill has been referred by the Hon'ble Speaker. The Standing Committee as well as Parliament can modify the Bill if they so desire. However,
I am not aware of any constitutional philosophy or principle that allows any one to question the sole prerogative of Parliament to make a law.
...But when some sections of society deliberately challenge the authority of the Government and the prerogative of Parliament, it is the bounden duty of the Government to maintain peace and tranquillity. the protesters must allow the elected representatives of the people in Parliament to do the job that they were elected for"

ഒരു അണ്ണാ ഹസാരെക്ക് ഇത്രയും ജന സമ്മതി നേടാനും സാമൂഹ്യ പ്രതിബദ്ധതയും നീതിബോധവുമുള്ളവരെ നേതൃ തലത്തില്‍ ഉപയോഗപ്പെടുത്താനും കഴിയുന്നുവെങ്കില്‍, ഇത് പോലെ യുള്ള ആളുകളെയാണ് നാം പാര്ളിമെന്റിലേക്ക് അയക്കേണ്ടത്. പാര്‍ലിമെന്റിനു പുറത്തല്ല അകത്താണ് ഇവര്‍ക്ക് ചെയ്യാനുള്ളത്. ഹസാരെക്ക് ലഭിക്കുന്ന പിന്തുണ വെറും ടൈം പാസ്‌ ഇമെയിലുകളും S.M.S കളും സീസണ്‍ ഗ്രീടിങ്ങ്സും മാത്രമല്ലെങ്കില്‍ അതിനു കഴിയും വിധം വളരാന്‍ ഹസാരെമാര്‍ക്ക് കഴിയും.

2011, ജൂൺ 26, ഞായറാഴ്‌ച

പുഴകളോട്...

നെബുലാ സംഭവത്തിനു ശേഷം നാട് കടത്തപ്പെടുമ്പോള്‍ ആകാശം പുഴകളോട് പറഞ്ഞു : "ഓരോ മഴയിലും എന്റെ ചുംബനങ്ങള്‍ നിങ്ങളെ വിളിച്ചുനര്‍ത്തും. പിന്നെ ഉണര്‍വോടെ, അറിവിന്‍റെ അക്ഷയ ഖനികള്‍ തേടി അമ്മയിലേക്ക്‌ ചെല്ലണം"

അത് കൊണ്ടാണല്ലോ പുഴകളെല്ലാം കടലിന്‍റെ ഹൃദയത്തിലേക്ക് ഒഴുകുന്നത്‌!

2010, ജനുവരി 2, ശനിയാഴ്‌ച

പൊരുളറിയാതെ ഒഴുകുന്നവര്‍...

യുവത്വത്തിന്‍റെ ഊര്‍ജ്ജവും ചിന്തയും പ്രസരിപ്പുമെല്ലാം ക്രിയാത്മകമായ രീതിയില്‍ സാമൂഹികാന്തരീക്ഷതിലെക്ക് വഴിതിരിച്ചു വിടാന്‍ ശ്രമിക്കേണ്ടവര്‍ പോരുളില്ലാത്ത ആഘോഷങ്ങളിലും ആചാരങ്ങളിലും അഭിരമിച്ച് കമ്പോളത്തിന്റെ വളര്‍ത്തു മൃഗങ്ങളായി മാറിപ്പോവുമ്പോള്‍ വിസമ്മതത്തിന്റെ ധാര്‍മിക പാഠങ്ങള്‍ പഠിപ്പിക്കാന്‍ , തിരിച്ചറിവു തരാന്‍ ഇവിടെയിനി ദൈവ ദൂതന്മാര്‍ വരാനില്ല. കുത്തിയൊലിക്കുന്ന പുഴയുടെ ഒഴുക്കിന് എതിരെ ജീവനില്ലാത്ത ഒരു മരക്കഷണം ഒഴുകാറില്ല , എന്നാല്‍, തന്‍റെ വഴിയിലെത്താന്‍ ഒരു മനുഷ്യന്‍ അത് ചെയ്യാറുണ്ട് , കാരണം അവനു ജീവനുണ്ട്, അവന്‍റെതായ വഴിയുണ്ട് , ചിന്തയുണ്ട്, മനക്കരുത്തുണ്ട് , നിര്‍ണിത ധര്‍മമുണ്ട്‌ . ആദ്യത്തേതിനു ഇതൊന്നുമില്ലല്ലോ . പക്ഷെ , ഇതൊന്നുമില്ലാതെ പുഴയുടെ താളത്തില്‍ ഒഴുകുന്നത് സുഖകരവും , ഊര്‍ജ്ജവും മനക്കരുത്തും ചിന്തയും ഉപയോഗിച്ച് നീന്തുന്നത് ശ്രമകരവുമാണ്.

പുതുവത്സരം , ഫ്രണ്ട്ഷിപ്പ് ഡേ, വാലന്റൈന്‍സ് ഡേ, ബര്‍ത്ത് ഡേ തുടങ്ങിയ ആഘോഷങ്ങളില്‍ ഉല്ലസിക്കുന്നവര് സ്വയമറിയാതെ സായിപ്പിന്‍റെ പാട്ട് കേട്ട് തുള്ളുമ്പോള്‍ ഈ ഊര്‍ജ്ജം ആരാണ് ഉപയോഗപ്പെടുത്തുന്നത് ! പണമുള്ള സായിപ്പിന് വൈകുന്നേരം കുടിച്ചു കൂത്താടാന്‍
എന്നും ഒരു പെരു കിട്ടിയാല്‍ വളരെ നന്ന്. അവനു എന്നും ഹാപ്പി ഡേകള്‍ പറഞ്ഞു തകര്‍ത്താടാം . ഈ മൂന്നാം ലോക രാജ്യത്തെ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ആടാനെന്തുണ്ട് !! അവന്‍റെ സന്തോഷം ഒരു കലണ്ടര്‍ മാറുമ്പോള്‍ ഉണ്ടാകേണ്ടതല്ല , ബലൂണും തോരണവും കെട്ടി ഉണ്ടാക്കേണ്ടതും അല്ല . അവന്‍റെ ഉത്തരവാദിത്തങ്ങള്‍ ചെയ്തു തീര്‍ക്കുമ്പോള്‍ വരുന്ന സംതൃപ്തിയില്‍ നിന്നും ഉത്ഭവിക്കുന്നതാണ്.
മനുഷ്യരുടെ സന്തോഷവും ആചാരവും ആഘോഷങ്ങും എല്ലാം അവന്‍റെ ധര്‍മ്മവുമായും ചിന്തയുമായും ജീവിത ചുറ്റുപാടുമായും കെട്ടു പിണഞ്ഞു കിടക്കുന്നു. ഈ ബാന്ധവത്തെ തകര്‍ത്ത് മേല്‍പ്പറഞ്ഞ ഡേകള്‍ വന്‍ ഉത്സവങ്ങളായി നിലനിര്‍ത്തേണ്ടത് കമ്പോളത്തിന്റെ ലാഭക്കൊയ്ത്തുമായി ബന്ധപ്പെട്ട ആവശ്യമാണ്‌ . ധാര്‍മിക ബോധമുള്ളവന്റെ ആഘോഷങ്ങള്‍ക്ക് പിന്നില്‍ ഒരു പൊരുളും സന്ദേശവും ഉണ്ടാവും. ഈദ് ആഘോഷങ്ങളും കേരളീയ ആഘോഷങ്ങളും നോക്കുക - അവ സ്വയം ഉല്ലസിക്കാന്‍ ഉള്ളതല്ല . സഹജീവികള്‍ക്ക് ആഹാരമുണ്ടടെന്നു ഉറപ്പുവരുത്തിയ ശേഷം സന്തോഷിക്കാനും ആഘോഷത്തിന്റെ സന്ദേശം ഉള്‍കൊള്ളാനും ആഹ്വാനം ചെയ്യുകയാണ് ഈദ്. ദൈവാനുഗ്രഹത്താല്‍ , തന്‍റെ തോട്ടവും പാടവുമെല്ലാം തളിര്‍ത്ത് പൂത്ത് വിളവെടുപ്പിനു തയാറായി നില്‍ക്കുന്നത് കാണുമ്പോള്‍ , മണ്ണില്‍ പണിയെടുത്തവന്‍ സ്വയം അനുഭവിക്കുന്ന ആത്മീയാനുഭൂതിയുടെ സാമൂഹ്യ പ്രതിഫലനമാണ് കേരളീയന്‍റെ വിഷു. അവന്‍ വിളയിച്ച പൂക്കളും കനികളും ദൈവസങ്ങ്കല്പത്തിനു മുമ്പില്‍ കാണിക്ക വെക്കുമ്പോള്‍ ഒരു വിളവെടുപ്പിനു കൂടി ഭൂമിയെ സജ്ജമാക്കിതന്ന ദൈവത്തിനു നന്ദിപൂര്‍വമുള്ള ആദ്യ പ്രതീകാള്മക വിഹിതമാവുന്നു അത്.
പുതുവത്സര ആഘോഷങ്ങള്‍ നോക്കുക - പണമുള്ളവന് തകര്‍ത്താടാം , വേണമെങ്കില്‍ കുടിച്ചു കൂത്താടി ഉല്ലസിക്കാം, ഇല്ലാത്തവന് നാക്ക് വളച്ചു ഹപ്പിയല്ലെങ്കിലും "ഹാപ്പി ന്യൂ ഇയര്‍"' എന്ന് പറയാം. ഗ്രീടിംഗ് കാര്‍ഡുകള്‍ വാങ്ങിയില്ലെങ്കില്‍ യുവാക്കളുടെ ഇടയില്‍ പിന്തിരിപ്പന്‍ ആവുമെന്നത് കൊണ്ട് കാശില്ലെങ്കിലും വാങ്ങണം. പരസ്യങ്ങള്‍ കണ്ട് ചിരിക്കുന്ന സ്വന്തം മകന്‍ ചോദിക്കില്ലേ - ഒരു കാര്‍ഡ് പോലും വാങ്ങി തരാത്ത നിങ്ങള്‍ ഒക്കെ ഒരു അച്ഛനാണോ എന്ന് . നല്ല അച്ചനാവനമെങ്കില്‍ മക്കള്‍ക്ക് കാര്‍ഡും ന്യൂ ഇയര്‍ കേക്കും വാങ്ങി കൊടുക്കണം , നല്ല ഭര്‍ത്താവ് ആകണമെങ്കില്‍ ഭാര്യയ്ക്ക് പ്രഷര്‍ കുക്കെര്‍ വാങ്ങിക്കൊടുക്കണം, നല്ല സുഹൃത്താവനമെങ്കില്‍ ഫ്രണ്ട് ഷിപ്പ് ഡേയില്‍ ഏറ്റവും നല്ല കാര്‍ഡുകള്‍ അയക്കണം , നല്ല കാമുകനാവനമെന്കില് വാലന്റൈന്‍സ് ഡേയില്‍ കാര്‍ഡുകള്‍ അയക്കണം , പിന്നെ ഏറ്റവും നല്ല പരസ്യമുള്ള മൊബൈലോ മറ്റോ സമ്മാനമായി നല്‍കണം , തുരു തുരാ എസ്. എം. എസ്ഉകള്‍ അയക്കണം. മൊത്തത്തില്‍ കമ്പോളം പരസ്യപ്പെടുത്തുന്ന എന്തും അത് പോലെ അനുകരിച്ചാല്‍ നിങ്ങള്‍ മോഡേണ്‍ ആണെന്ന് മുദ്ര കുത്താം.

നല്ല അച്ഛനാവാന്‍ നിങ്ങളുടെ മക്കളെ സ്നേഹത്തോടെ ചുംബിക്കണം എന്ന് പറഞ്ഞു തരാന്‍ പ്രവാചകനോ മാലാഖയോ വരില്ലല്ലോ ഇനി !! കാലില്‍ പാമ്പ് കടിച്ചിട്ടും മടിയില്‍ ഉറങ്ങുന്ന സുഹൃത്തിനെ ഉണര്‍ത്താതിരുന്ന നല്ല സുഹൃത്തായ അബൂബകരിനെ നാം മറന്നു കളഞ്ഞിരിക്കുന്നു. നല്ല ശിഷ്യന്‍ ആയതു കൊണ്ട് പെരുവിരല്‍ മുറിച്ചു കൊടുത്ത ഏകലവ്യനെ ക്കുറിച്ച് നമ്മുടെ മക്കള്‍ക്ക് പറഞ്ഞു കൊടുക്കരുത് , കാരണം സാറിന്‍റെ ബര്‍ത്ത് ഡേക്ക് ഏറ്റവും വിലയുള്ള ഗിഫ്റ്റ് കൊടുക്കുന്നവനാണ് നല്ല ശിഷ്യന്‍ . (വിലയാണല്ലോ കമ്പോളത്തിന് പ്രധാനം !)
ആരാണ് നമ്മുടെ ജീവിതം ചിട്ടപ്പെടുത്താന്‍ കമ്പോളത്തെ ഏല്പിച്ചത്?
സൌഹൃദത്തെ ഗ്രീടിംഗ് കാര്‍ഡ്കളുമായും ഐസ് ക്രീം പാര്‍ലര്‍കളുമായും , വ്യക്തിത്വതെ രൂപഭാങ്ങിയുമായും പഠനത്തെ ടെക്സ്റ്റ്‌ ബുക്കുകളുമായും സ്നേഹത്തെ വിലയുള്ള ഗിഫ്ട്ടുകളുമായും മാത്രം ബന്ധിപ്പിക്കുന്ന അരാഷ്ട്രീയ , ബൂര്‍ഷ്വാ നിര്‍വചനങ്ങളെ തച്ചു തകര്‍ത്തു കൊണ്ടേ പുതിയ യുവത്വത്തിനു സ്വത്വ ബോധത്തിലേക്ക് ഉണരാനാവൂ.
ആരാണ് കമ്പോളം ? കമ്പോളം എല്ലയിടത്തിലും ഉണ്ട്. സാനിയ മിര്‍സയെ മുട്ട് വരെ എത്താത്ത നിക്കര്‍ ഇട്ടു കളിപ്പിക്കുന്നതും താരങ്ങളെ വിലക്കെടുക്കുന്നതും കമ്പോളം തന്നെ.
നിങ്ങളുടെ കുട്ടിയോട് നിങ്ങള്‍ ജൂസ് കുടിക്കാന്‍ പറയുമ്പോള്‍ കുട്ടി പെപ്സി വേണമെന്ന് വാശി പിടിക്കുന്നു. നിങ്ങളെക്കാള്‍ നന്നായി നിങ്ങളുടെ കുട്ടിയിലേക്ക്‌ മനശാസ്ത്രപരമായി കടന്നു ചെല്ലുന്ന കമ്പോളം നിങ്ങളോട് ചോദിക്കുന്നു - മക്കളെ സ്നേഹിക്കുന്നതില്‍ പിന്നെ പെപ്സി വാങ്ങാതിരിക്കുന്നതെങ്ങനെ? അച്ഛന്റെ വാത്സല്യവും കമ്പോളത്തിന് ബിസിനെസ്സ് വളര്‍ത്താനുള്ള വഴിയാവുന്നു. ഇതാണ് കമ്പോള മനശാസ്ത്രം.
കുത്തക കമ്പനികള്‍ കൂടുതല്‍ ലാഭം കൊയ്യാന്‍ മെനയുന്ന തന്ത്രങ്ങളെയും കുതന്ത്രങ്ങളെയും ചുരുക്കത്തില്‍ കമ്പോളം എന്ന് വിളിക്കാം.
ഈ തന്ത്രങ്ങള്‍ മനശാസ്ത്ര പരവും ആളുകളെ എളുപ്പത്തില്‍ സ്വാധീനിക്കുന്നതും ആവണം എന്നതാണ് കമ്പനികളുടെ താല്‍പര്യവും നിര്‍ബന്ധവും. കമ്പനികളുടെ ലാഭക്കൊയ്ത്തിനു ഇത്തരം തന്ത്രങ്ങള്‍ ആവശ്യമാണ്‌. എന്നാല്‍ നമ്മുടെ സാമൂഹിക - ധാര്‍മിക അടിത്തറകള്‍ നിലനിര്‍ത്താന്‍ കമ്പോളത്തിന് പണയം വെക്കാത്ത തലച്ചോര്‍ നമുക്ക് വേണം.
ഭാവിയില്‍ , പാഠപുസ്തകങ്ങളില്‍ വരെ കമ്പോളം കടന്നു വന്നേക്കാം. ശീതള പാനീയങ്ങളെ ക്കുറിച്ചുള്ള പാഠത്തില്‍ "പെപ്സിയില്‍ വിഷാംശം ഇല്ലെന്നു പുതിയ പഠനങ്ങള്‍ കണ്ടെത്തിയിരിക്കുന്നു " എന്ന വാചകവും വന്നേക്കാം. അന്ന് നമുക്ക് തിരിച്ചറിവ് ഉണ്ടാവാന്‍ പണയപ്പെടുത്താത്ത തലച്ചോറ് ബാക്കിയാവണം. കുഞ്ഞു മനസ്സുകളില്‍ കോണ്‍സെപ്റ്റ് സെട്ടിങ്ങിനു ഏറ്റവും നല്ല മാര്‍ഗം പാഠപുസ്തകങ്ങളില്‍ കയരിക്കൂടുക എന്നതാണല്ലോ . രാഷ്ട്രീയ -വര്‍ഗീയ- കമ്പോള ആശയങ്ങള്‍ പാഠ പുസ്തകങ്ങളില്‍ കയറിക്കൂടുന്ന കാലം വിദൂരമല്ല . നമ്മുടെ ചരിത്ര പുസ്തകങ്ങളിലെ വക്രതകളും ന്യൂനതകളും നമുക്കറിയാമല്ലോ.

മൊബൈലില്‍ ഇഷ്ട ഡയലര്‍ ടോണ്‍ ലഭിക്കാത്തതും ഫ്രണ്ട്ഷിപ്പ് ഡേയില്‍ മൊബൈല്‍ കേടായതും ഒക്കെയാണ് ഇന്നത്തെ ക്യാമ്പസ്‌ വിദ്യാര്‍ഥികളുടെ ഉറക്കം കെടുത്തുന്നത്. വെടിയേറ്റ് പിടയുന്ന ഇറാഖീ ബാലന്മാരുടെ നിലവിളിയെക്കാള്‍ അവനെ ആലോസരപ്പെടുത്തുന്നത് സച്ചിന്‍റെ കൈ വിരലിലെ പരിക്കാണ്. കാമ്പസില്‍ കാമ്പുള്ള ചിന്തകളും സാമൂഹ്യ വിഷയങ്ങളും കടന്നു വരരുതെന്നാണ് സാമ്രാജ്യത്വ അജണ്ടയുള്ള ദ്രിശ്യ -ശ്രാവ്യ മാധ്യമങ്ങള്‍ ആഗ്രഹിക്കുന്നത്. അവര്‍ പൈങ്കിളിപ്പാട്ടുകളിലും കമ്പ്യൂട്ടര്‍ ഗയിമുകളിലും ചാനലുകളിലെ ഇക്കിളി ചര്‍ച്ചകളിലും പ്രോഗ്രാമുകളിലും മയങ്ങി ഏതോ കാല്‍പനിക ലോകത്തെ ചോക്ലേറ്റ് കാമുകന്മാരായി അലഞ്ഞു തിരിയണം എന്ന് ചാനലുകള്‍ വിധിക്കുന്നു. യുവാക്കളെ നിങ്ങള്‍ക്ക് എത്ര ഗേള്‍ ഫ്രണ്ട്സ് ഉണ്ടെന്നു ചാനലുകള്‍ ചോദിക്കുന്നു - പ്രണയം എന്തെന്ന് അറിയാത്ത നമ്മുടെ കാമ്പസ് ജീവികള്‍ ഗേള്‍ ഫ്രാണ്ട്സിനെയും ബോയ്‌ ഫ്രാണ്ട്സിനെയും തേടി അലയുന്നു. നമ്മുടെ ചാനലുകള്‍ക്ക് ആക്ഷന്‍ പ്ലാനും ബിസിനെസ്സ് തന്ത്രങ്ങളും പഠിപ്പിക്കുന്നത് കോളോണിയല്‍ കുതന്ത്രങ്ങളുടെ പ്രയോക്താക്കളായ കുത്തക മാധ്യമ കമ്പനികളാണ്. അവര്‍ യുവാക്കളെ ശങ്ടീകരിച് ഉപഭോഗ സംസ്കാരത്തിന്റെ വിഡ്ഢി ക്കോമരങ്ങലാക്കുന്നു, സാമ്രാജ്യത്വ അജണ്ടകള്‍ക്കായി പരുവപ്പെടുകയാണവര്‍ .

പ്രണയം എന്ന അമൂര്‍ത്തമായ അനുഭവത്തെ ഐസ് ക്രീം പാര്‍ലര്‍കളിലും പാര്‍ക്കിലും തിരയുന്ന ചിന്തയില്ലാത്ത കാമ്പസിന് സാമ്രാജ്യത്വ കുതന്ത്രങ്ങളും ഫലസ്തീനും കാഷ്മീരുമെല്ലാം കേവലം ബുദ്ദിജീവി വരട്ടു ചര്‍ച്ചകള്‍ മാത്രമാവുന്നു. ദീനിനെ പ്രണയിക്കുന്നവനേ ദീനിനു വേണ്ടി ശഹീദാവാന്‍ കഴിയൂ. രാഷ്ട്രത്തെയും ജനങ്ങളെയും പ്രണയിക്കുന്നവന് മാത്രമേ രാഷ്ട്രത്തിന് വേണ്ടി രക്ത സാക്ഷിയാവാന്‍ കഴിയൂ. അറിവിനെയും അക്ഷരങ്ങളെയും പ്രണയിക്കുന്നവനേ നല്ല വിദ്യാര്‍ത്തിയാവാന്‍ കഴിയൂ. പൂവിനെ പ്രണയിക്കുന്നവനേ പൂന്തോട്ടാത്തിന്‍റെ ഭംഗി ആസ്വദിക്കാന്‍ കഴിയൂ . പൂവ് നമ്മെ പ്രണയിക്കുന്നതും നമുക്ക് വേണ്ടി ചിരിക്കുന്നതും പൂവിന്‍റെ നെറുകയിലെ സൌന്ദര്യം മനുഷ്യന് ആനന്ദമാവുമ്പോള്‍ പൂവ് പ്രണയ സാഫല്യ മനുഭവിക്കുന്നതും നാം അറിയാത്തത് നമുക്ക് / നമ്മുടെ ക്യാമ്പസുകള്‍ക്ക് പ്രണയം എന്തെന്ന് അറിയാത്തത് കൊണ്ടാവാം. അപ്പോള്‍ പ്രണയം കളങ്ക മില്ലാത്ത ആത്മീയ ബാന്ധവവും സമര്‍പ്പണവുമാണ്.

(തുടരും)